2009 ഡിസംബർ 4, വെള്ളിയാഴ്‌ച

കാഴ്ച...


ഇതു മഞ്ഞു മൂടിയ ജാലകം.
ഈ ജാലകത്തിലൂടെ എനിക്ക് ലോകം കാണാം.
എന്റെ ലോകം മര ചില്ലകള്‍ക്കിടയിലൂടെ ആകാശത്തോളം വലുതാണ്.
ആകാശം എന്റെ ലോകത്തോളം വലുതും.
രാത്രിയും പകലും എന്റെ ജീവിതത്തില്‍ മാറി വന്നു.
അത് നിലാവിലൂടെയും വെയിലിലൂടെയും നക്ഷത്രങ്ങള്‍ വഴിയും ഞാനറിഞ്ഞു.
പുറത്തെ കാഴ്ചകള്‍ വ്യക്തമായി കാണാന്‍ ഞാന്‍ എന്റെ ജാലകത്തിലെ മഞ്ഞു കണങ്ങള്‍ ഇടക്കിടെ തുടച്ചു മാറ്റിക്കൊണ്ടിരുന്നു.
ഒരിക്കല്‍ എന്റെ കാഴ്ച മങ്ങി..
എത്ര ശ്രമിച്ചിട്ടും ഒന്നും വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ ഞാന്‍ എന്റെ ജനല്‍ ചില്ല തകര്ത്തു.
പക്ഷെ...

പുറത്തു ആകാശം കാണാനില്ല..
ചീറിപ്പായുന്ന വണ്ടികള്‍.. അതിനിടയിലൂടെ തിരക്കിട്ടോടുന്ന ആള്‍ക്കൂട്ടം.
എന്തോ ചീഞ്ഞു നാറുന്ന മണം..
അകലെ ഒരു തുണ്ട് ആകാശം കാണാം.
പക്ഷെ...

അതെന്ടെ ആകാശം ആയിരുന്നില്ല.
മഞ്ഞളിച്ചു പോയ കാഴ്ചകള്‍ കാണാതിരിക്കാന്‍ ഞാന്‍ എന്റെ ജാലകം അടച്ചു.
ഇനി അതിന് പുതിയൊരു ചില്ലിടനം.

2009 ജൂലൈ 2, വ്യാഴാഴ്‌ച

കടലും ആകാശവും.

ഒരിക്കല്‍ അവള്‍ ചോദിച്ചു.. ആകാശത്തിനെന്താ ഇത്ര നീല നിറം. അവന്‍ പറഞ്ഞു... അത് കടലിന്റെ നിറം പ്രതിഭലിക്കുന്നത് കൊണ്ടാണെന്ന്. അവള്‍ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെയും സംശയം. കടലിനെന്താ നീല നിറം എന്ന്.. അവന്‍ പറഞ്ഞു ... അത് ആകാശത്തിന്റെ നിറം പ്രതിഭലിക്കുന്നത് കൊണ്ടാണെന്ന്. അവള്‍ക്കു എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല... അതെന്താ അങ്ങനെ.. ഒടുവില്‍ അവള്‍ ചോദ്യം ഒന്നു മാറ്റി... ആകാശത്തിനും കടലിനും എന്തേ നീല നിറം.... അവന് ഉത്തരം മുട്ടുന്നത് കണ്ടപ്പോള്‍ അവള്‍ക്കു ചിരി പൊട്ടി... പക്ഷെ അവന് തോല്‍ക്കാന്‍ സമ്മതമില്ലയിരുന്നു.. അവന്‍ അവളെയും കൂട്ടി കടപ്പുരത്തെക്ക്‌ പോയി.. അവളെ കടല്‍ കാണിച്ചു കൊണ്ടവന്‍ പറഞ്ഞു.. ദേ... നോക്കിയെ.. അങ്ങ് ആകാശം കടലില്‍ മുട്ടുന്നത് കണ്ടോ... ഉം... അവള്‍ മൂളി.... അവന്‍ പറഞ്ഞു... ആകാശവും കടലും മുട്ടിയുരുംമിയത് കൊണ്ടാണ് കടലിനും ആകാശത്തിനും നീല നിറം.. അവള്‍ തെല്ലു നേരം നോക്കി നിന്നു... കടലും ആകാശവും കൂട്ടിമുട്ടുകയോ.. അതെങ്ങനെയിരിക്കും... അവള്‍ പറഞ്ഞു.. ഡാ... ചെക്കാ... നമുക്കു അത് വരെ പോയി നോക്കിയാലോ... എന്ത് രസാവും... കടലും ആകാശവും കൂട്ടിമുട്ടുന്നിടം വരെ പോകാം നമുക്കു.. നീ കൂടെ വാ... അവള്‍ അവന്റെ കയ്യും പിടിച്ചോടി...

2009 മേയ് 18, തിങ്കളാഴ്‌ച

സ്വാതന്ത്ര്യ സമര സേനാനി


കോടതിയുടെ വടക്കേ നടയിലാണ് കഥാനായകന്റെ ചായക്കട. പരമേശ്വരന്‍
പിള്ളയുടെ കടയില്‍ നിന്നും ചായ കുടിക്കാത്തവര്‍ അപൂര്‍വമത്രേ. അത്രയ്ക്ക് തിരക്കാണ് അവിടെ. ഇന്നലെ തിരക്ക് വളരെ കൂടുതലാണ്. ഞാന്‍ ഒന്നു കൂടി ശ്രദ്ധിച്ചു. സാധാരണ കാണാറുള്ള തിരക്കല്ലല്ലോ. (ചായ) കുടിയന്മാരുടെ കൂട്ടത്തിലേക്ക് ഞാനും എന്നെ സ്വയം തിരുകി കയറ്റി. 'ഒരു ലൈറ്റ് ചായ'. പാലും മധുരവും കൂട്ടി കടുപ്പം കുറഞ്ഞ ചായ ആണ് എനിക്കിഷ്ടം.
പരമേശ്വരന്‍ പിള്ള ആകെ സന്തോഷത്തിലാണ്. ആള്‍ക്കാര്‍ അയാളെ അനുമോടിക്കുന്നുമുണ്ട്. ചെവിയോര്‍ത്തു നില്‍ക്കെ ചായ കയ്യിലെത്തി. ചൂടു ചായ മെല്ലെ കുടിച്ചു. ഒപ്പം ചൂടു വാര്‍ത്തയും ചെവിയിലെത്തി. പരമേശ്വരന്‍ പിള്ളക്ക് സ്വാതന്ത്ര്യ സമര pention അനുവദിച്ചു കിട്ടിയത്രേ..
ഇയാള്‍ എപ്പഴാ സ്വാതന്ത്ര്യ സമര സേനാനിയായത് ? ഖാദി പ്രസ്ഥാനത്തിലും മറ്റു പല വഴികളിലൂടെയും സമര മുറകള്‍ ചെയ്തു ഒടുവില്‍ pention കിട്ടാന്‍ വേണ്ടി കയറി ഇറങ്ങി ജീവിതം തീര്ന്നു പോയ ഒത്തിരി ആള്‍ക്കാരെ എനിക്കറിയാം. പക്ഷെ.... ഇതെങ്ങനെ? ഗ്ലാസ്‌ തിരികെ ഏല്പിച്ചു പോക്കറ്റില്‍ നിന്നും ചായയുടെ കാശും കൊടുത്തു ഞാന്‍ ബാര്‍ കൌണ്‍സിലിന്റെ പടിയില്‍ ഇരുന്നു. ഇവിടെ ഇരുന്നാല്‍ കാറ്റാടി മരങ്ങള്‍ വരിയായി നില്ക്കുന്നത് കാണാം. തൊട്ടടുത്തായി തല ഉയര്ത്തി നില്ക്കുന്ന കോടതി കെട്ടിടം. ബ്രിട്ടീഷ്‌ കര വിരുത്.. വീണ്ടും ഓര്‍മ്മകള്‍ പരമേശ്വരന്‍ എന്ന സമര നായകനിലേക്ക് തിരിഞ്ഞു..

വേലപ്പന്‍ അതാ വരുന്നു. ഞാന്‍ അയാളെ വിളിച്ചു. നീ അറിഞ്ഞോ... നമ്മുടെ....
വേലപ്പന്‍ 'മതി' എന്ന് ആംഗ്യം കാണിച്ചു. തുടര്‍ന്ന് കഥ അയാള്‍ പറഞ്ഞു.

1950 കാല ഘട്ടങ്ങളില്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ജയില്‍ വാസം അനുഭവിച്ചവര്‍ക്കൊക്കെ pention കൊടുക്കുന്നു എന്നൊരു വാര്ത്താ വന്നു. കഥ അങ്ങനെയാണ് തുടങ്ങിയത്.

നമ്മുടെ നായകന്റെ പീടികയില്‍ ചായ കുടിക്കാന്‍ പോലീസുകാര്‍ , വക്കീല്‍, ഗുമസ്തന്‍ പിന്നെ എന്നെ പോലെ ചിലര്‍ ഒക്കെ സ്ഥിരമായി വന്നിരുന്നു. അപ്പോഴാണ് ഒരു പോലീസുകാരന്‍ നായകനോട് രഹസ്യമായി ചോദിച്ചത്. 'അണ്ണാ, അണ്ണന്‍ പണ്ടെങ്ങാനും ജയിലില്‍ കിടന്നിട്ടുണ്ടോ'
ഫ്ഭ.....
അണ്ണന്‍ ഒരു ആട്ടു വെച്ചു കൊടുത്തു... ജൈലിലോ.. ഞാനോ.... (.........................)

പോലീസുകാരന്‍: athallanna.... അണ്ണന്‍ പണ്ടെങ്ങാനും വല്ല കേസും ഉണ്ടായിരുന്നേല്‍ കൊണ്ടു വാ. അണ്ണന് ഞാന്‍ pention വാങ്ങിച്ചു തരം.

അണ്ണന്‍: പണ്ടെന്നു വെച്ചാല്‍...
പോലീസുകാരന്‍: ഒരു 50-55 വര്ഷം മുന്നേ. കമ്മീഷന്‍ തരണം. ഞാന്‍ ശരിയാക്കാം..

അണ്ണന്‍ ആലോചിച്ചു. തല പുകഞ്ഞു.
ഡേയ് ഉണ്ടെടെയ്‌.. പക്ഷെ... അത് വേറെ കേസ്സ...
അണ്ണന്‍ വിശദീകരിച്ചു.
ഡേയ് പണ്ടു എനിക്കൊരു ആടുണ്ടായിരുന്നു. അതൊരു ദിവസം കയറു പൊട്ടിചോണ്ടോടി . ഞാന്‍ പുറകെ. കുറെ ദൂരം പോയി. പിന്നെ കാണാനില്ല. അങ്ങനെ നടന്നു തളര്‍ന്നു തിരികെ പോന്നു. ഈ ആട് ഒരുത്തന്റെ വീട്ടില്‍ ചെന്നു കേറി. അവന്‍ പിടിച്ചു കെട്ടി. അവന്‍ ഒരു പോക്കിരി ആയിരുന്നു. അവന്‍ എന്റെ ആടിനെ മറിച്ചു വിറ്റു. അങ്ങനെ ഒരാള് ആടിനെ വാങ്ങിക്കൊണ്ടു പോയി. ഞാന്‍ ആളിനെ പറയണില്ല. പറഞ്ഞാല്‍ നീ അറിയൂല.. അവരീ ആടിനെ നടയില്‍ കെട്ടിയിട്ടു. ഒരു ദിവസം ഞാന്‍ വൈകിട്ട് ഇങ്ങനെ നടന്നു വന്നപ്പോള്‍ കാണാം, എന്റെ ആടിനെ ഒരുത്തന്‍ നടയില്‍ കെട്ടി ഇട്ടിരിക്കുന്നു. ഞാന്‍ ആടിനെ കിട്ടിയ സന്തോഷത്തില്‍ അതിനെ അഴിച്ചെടുത്തു എന്റെ വീട്ടില്‍ കെട്ടി. പിറ്റേന്ന് നേരം വെളുതപ്പോഴല്ലേ പുകില്....

ആടിനെ കാണാനില്ലെന്നും പറഞ്ഞു മറ്റേ പാര്ട്ടി നിന്റെ സ്റ്റേഷനില്‍ തന്നെ ഒരു പരത്തി കൊടുത്തു. എന്ന് മാത്രവുമല്ല അവന്റെ ആടിനെ ഞാന്‍ അടിച്ച് മാറ്റി എന്റെ വീട്ടില്‍ കെട്ടി ഇട്ടിരിക്കുന്നും എന്നും പറഞ്ഞ പരാതി. പിന്നൊന്നും പറയണ്ട. നിന്റെ ഏമാന്‍ വീട്ടില്‍ വന്നു, എന്നെ നാട്ടുകാരു കാണെ തല്ലി. പിന്നെ ജീപ്പില് കയറ്റി സ്റ്റേഷനില്‍ കൊണ്ടു വന്നു... അവിടന്നും കിട്ടി.... പട്ടാപകല് മോട്ടിക്കുന്നോട...എന്നും പറഞ്ഞു അവരെന്നെ ഒരു ദിവസം stationilittu. പിറ്റേന്ന് കോടതീലും...
അല്ലാതെ വേറൊന്നും ഇല്ലെടെയ്‌...

പോലീസുകാരന്‍: മതി... അത് മതി. ബാക്കി ഞാന്‍ ഏറ്റു. സ്റ്റേഷനില്‍ രേഖകള്‍ പരിശോധിച്ച്. ഉറപ്പു വരുത്തി. അണ്ണന്‍ ലോക്കപ്പില്‍ കിടന്നിട്ടുണ്ട്. പിന്നെ എല്ലാം പെട്ടന്നായിരുന്നു. അണ്ണന്‍ അതോടെ സ്വാതന്ത്ര്യ സമര സേനനിയായി.

വേലപ്പന്‍ കഥ നിര്ത്തി...... പിന്നെ പറഞ്ഞതു തല്ക്കാലം ഇവിടെ കൊള്ളത്തില്ല. അതുകൊണ്ട് എഴുതുന്നില്ല.

ഈ കഥ നാട്ടിലെല്ലാം പാട്ടായി. ഏതോ അസൂയ മൂത്തവന്മാര് പറഞ്ഞുണ്ടാക്കിയ കഥയാണെന്നാണ് അണ്ണന്‍ പറയുന്നതു. ഏതായാലും അണ്ണന് pention കിട്ടി.
ദൈവത്തിനു സ്തുതി..........

അനുയായികള്‍

Powered By Blogger