2011 ജൂൺ 7, ചൊവ്വാഴ്ച

ഈയാമ്പാറ്റകള്‍
മഴയും വെയിലും ഇണങ്ങിയും പിണങ്ങിയും കളിച്ചു കൊണ്ടേയിരുന്നു. മഴക്കായിരുന്നു ശക്തി. എങ്കിലും വെയില്‍ ഇടയ്ക്കിടെ മഴയെ തള്ളി മാറ്റി കുറച്ചു നേരത്തേക്കെങ്കിലും ഓടിക്കളിച്ചു. വൈകുന്നേരം ആയപ്പോഴേക്കും വെയിലിനു തളര്‍ച്ച തോന്നി. ചുവന്ന കണ്ണോടെ വെയില്‍ പോയി. അപ്പോഴേക്കും മഴയ്ക്ക് സങ്കടം വന്നു. അത് ആദ്യം വിതുമ്പി കരഞ്ഞു. എന്തെ കരയുന്നതെന്ന് കാറ്റ് മെല്ലെ ചോദിച്ചപ്പോഴേക്കും മഴയ്ക്ക് സഹിച്ചില്ല. മഴ ഉച്ചത്തില്‍ കരഞ്ഞു.

മഴയത്ത് കളിക്കാന്‍ ഇറങ്ങിയതായിരുന്നു ഒരു കൂട്ടം ഈയാമ്പാറ്റകള്‍. മഴയില്‍ നഷ്ടപ്പെട്ട ചിറകുകള്‍ അന്വേഷിച്ചു ഒരു കൂട്ടം ഈയാമ്പാറ്റകള്‍ നനഞ്ഞ മണ്ണില്‍ പരതാനിറങ്ങി. കുറെ പേര്‍ മണ്ണെണ്ണ വിളക്കിന്റെ ഭംഗിയിലെക്കെടുത്തു ചാടി.

നാക്ക് നീട്ടിയ തവളയ്ക്ക് പിന്നെ വായടച്ചു പിടിക്കാനെ തോന്നിയില്ല.

മഴയുടെ സങ്കടം തോര്‍ന്നു. പിറ്റേന്നും വെയില്‍ വന്നു. പകല്‍ സമയം മുഴുവന്‍ വയര് വീര്‍ത്ത തവള ഉറങ്ങി.
പാവം ഈയാമ്പാറ്റകളുടെ പൊഴിഞ്ഞ ചിറകുകള്‍ മാത്രം .......
അപ്പോഴേക്കും മണ്ണിന്റെ മാറത്തു മഴയത്ത്‌ കളിക്കാനിറങ്ങാന്‍ ഒരു കൂട്ടം ഈയാമ്പാറ്റകള്‍ വീണ്ടും തയ്യാറെടുത്തു..

 
ഞാനും മഴയും...

ആകാശത്തേക്ക് നോക്കിയിരുന്നപ്പോഴാണ് മഴ പെയ്യാന്‍ തുടങ്ങിയത്. കുറച്ചു നേരം
കഴിഞ്ഞപ്പോഴാണ് സ്ഥല കാല ബോധം ഉണ്ടായത്; ഞാന്‍ ആദ്യമായി മഴ കാണുകയാണോ.
അങ്ങകലെ നിന്നും തുടങ്ങി എന്‍റെ മുറ്റത്തെ തുളസിയിലും സിമന്റ്‌ തറയിലും
വീണു തീരുന്ന മഴ. അവിടെ നിന്നും ചെറിയ ചാലുകളായി ഒഴുകി വീടിന്റെ ഓരത്ത് ഒരു
കുളം പോലെ.... ഇവിടെ ആരുമില്ല. അതുകൊണ്ട് എത്ര നേരം വേണമെങ്കിലും എനിക്ക് ഈ
ജനാലയിലൂടെ മഴ നോക്കിക്കാണാം. എന്താണ് മഴ? ഭൂമിയിലെ ജലം നീരാവിയായി
തണുത്ത്‌ കാര്‍ മേഘമായി മലനിരയോ കടലോ ഒക്കെ താണ്ടി ഇവിടെ പെയ്യുന്നു; അത്
മാത്രമാണോ മഴ? മൊബൈലില്‍ മെസ്സേജ് വരുന്നു. ഒന്ന് നോക്കിക്കോട്ടേ...


മഴ ഭാവന ഉണര്‍ത്തുന്നില്ലേ? മഴ കണ്ട ഒരു സുഹൃത്തിന്റെ ചോദ്യമാണ്. അറിയാതെ
ഞാനൊന്നു ചിരിച്ചു.. ശരിയാണ്. മഴയെ അങ്ങനെ വെറുതെ വിടാന്‍ പറ്റില്ലല്ലോ.
ജനാലക്കരുകില്‍ വീണ്ടും വന്നിരുന്നു. ഭാവന ഒന്ന് ഉണര്ന്നെങ്കില്‍.
എന്നെപ്പോലെ സുഹൃത്തും ഇപ്പോള്‍ ജനാലക്കരികിലോ മറ്റെവിടെ എന്കിലുമോ നിന്നോ
ഇരുന്നോ ഒക്കെ മഴ കാണുക ആയിരിക്കും. വേണ്ട.. ചിന്തകള്‍ ആ വഴിക്ക് പോയാല്‍
ഭാവന ഉണരില്ല. മൂന്നു വര്‍ഷങ്ങള്‍ താണ്ടിപ്പോയ ഒരു കൂറ്റന്‍ ഡയറി എന്‍റെ
കയ്യിലുണ്ട്. ആദ്യത്തെ താളില്‍ ഞാന്‍ എഴുതി തുടങ്ങട്ടെ.......

" ആകാശത്ത് നിന്നും വെള്ളി നൂലുകള്‍ താഴേക്കു പതിക്കുന്നത് പോലെ മഴ എന്‍റെ മുന്നില്‍ പെയ്തു തുടങ്ങി.


മൊബൈലില്‍ വീണ്ടും മെസ്സേജ് വന്നു. ഞാന്‍ ഒന്ന് നോക്കി വരട്ടെ.
"water melon art"... ഒരു ഫോര്‍വേഡ് മെസ്സേജ് ആണ്. നേരത്തെ മഴ ഭാവന ഉണര്തുന്നില്ലേ എന്ന് ചോദിച്ച അതെ സുഹൃത്ത്‌.

ഞാന്‍ മനസില്‍ വെറുതെ പറഞ്ഞു. ഓ.. അവരെപ്പോഴേ മഴയെ മറന്നു. കണ്ടില്ലേ തണ്ണി
മത്തന്‍ മെയില്‍ ആക്കി അയച്ചത്. ഇത്ര പെട്ടെന്ന് വേനലായോ..

പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഡയറി ഞാന്‍ അടച്ചു വെച്ചു. ഭാവന എങ്ങോട്ടോ ചിറകടിച്ചു പറന്നു പോയി.. ഇനി നാളെ വരാം എന്ന് പറഞ്ഞു..

അനുയായികള്‍

Powered By Blogger