2012 ജൂലൈ 10, ചൊവ്വാഴ്ച

ബുദ്ധന്‍റെ ചിരി..

ബുദ്ധന്‍ പിന്നെയും ചിരിച്ചു...


ബോധ നിലാവ് പരന്നു.
എന്നത്തേയും പോലെ നിലാവിന്‍റെ തെളിമയില്‍ ബുദ്ധന്‍റെ മുഖം ശാന്തഗംഭീരമായി.
ഞാന്‍ ചിന്തയില്‍ മുഴുകി.
എന്റെ മുന്നില്‍ ഇരിക്കുന്നത് രാജ്യം വെടിഞ്ഞ രാജാവ്.
ഭാര്യയെ പിരിഞ്ഞ ഭര്‍ത്താവ്.
കുട്ടികളെ വെടിഞ്ഞ ഒരച്ഛന്‍.
അല്ലയോ ബുദ്ധാ.....
ലോക സത്യം തിരിച്ചറിഞ്ഞ നീ, ബോധ നിലാവില്‍ സ്വയം ആനന്ദം കൊള്ളിടുമ്പോള്‍, നാഥനില്ലാതെ ഉഴലുകയല്ലേ അങ്ങയുടെ പ്രജകള്‍?
തുണയില്ലാതെ ദുഖിതയല്ലേ അങ്ങയുടെ പത്നി.
കുട്ടികളുടെ സ്ഥിതി, എനിക്കറിയില്ല.
ഹേ, ബുദ്ധാ, ഇതില്‍ നീതി എവിടെ?
പരമ സത്യം അറിഞ്ഞ നീ ഒടുവില്‍ കാട്ടുന്നത് നീതികേടാണോ..
എന്റെ ചിന്തകള്‍ ഇങ്ങനെ എന്നെ അലട്ടി.

എന്റെ മനം തിരിച്ചരിഞ്ഞിട്ടോ എന്തോ, ബുദ്ധന്‍ കണ്ണ് തുറന്നു.
എന്നെ നോക്കി, ഇതാ അങ്ങോട്ട്‌ നോക്കു എന്ന് ആംഗ്യം കാട്ടി.
പൂത്ത് നില്‍ക്കുന്ന ഒരു പൂച്ചെടി.
ചുവടില്‍ വീണ ഒരു പൂവ്.
ബുദ്ധന്‍ മൊഴിഞ്ഞു.
നോക്കൂ... ഇന്നലെ പൂത്ത ഒരു പൂവ് താഴെ വീണു കിടക്കുന്നു.
പക്ഷെ, ആ ചെടിയില്‍ ഇന്ന് വിരിഞ്ഞ പൂവിന്റെ ഭംഗി കണ്ടോ.
ആ പുഷ്പവും നാളെ പൊഴിയും.
എന്ന് വെച്ച് ആ ചിന്തകള്‍ക്ക്‌ ഇന്നത്തെ പൂവിന്‍റെ സൗന്ദര്യവും സൌരഭവും ഇല്ലാതാക്കാന്‍ കഴിയുന്നുണ്ടോ.
അതില്ല, ഞാന്‍ സമ്മതിച്ചു.
ബുദ്ധന്‍ ഒരു ചെറു പുഞ്ചിരിയോടെ കണ്ണുകള്‍ പൂട്ടി.

മുഴുവനായി അദ്ദേഹം പറഞ്ഞത്‌ എനിക്ക് മനസ്സിലായില്ല.
എങ്കിലും മനസ്സില്‍ എന്തൊക്കെയോ നിറഞ്ഞു.
പക്ഷെ, ചെറിയൊരു സംശയം ഇപ്പോഴും ഉണ്ട്.
ഞാന്‍ ആ ചെടിയെ തിരിഞ്ഞൊന്നു നോക്കി.
അവിടെ ഒരു പശു. അത് വളരെ രുചിയോടെ ആ ചെടി ഒറ്റ വലിക്ക് തിന്നു തീര്‍ത്തു.
എനിക്ക് ചിരി വന്നു,
ബുദ്ധനോട് ഞാന്‍ ഉറക്കെ ചോദിച്ചു..
" ഇപ്പോളോ, ഇപ്പൊ എങ്ങനെ ഇരിക്കുന്നു?"

ബുദ്ധന്‍ എന്തെങ്കിലും പറയും മുന്‍പേ ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Powered By Blogger